വാഷിംഗ്‌ടൺ: ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച കരാറിന്റെ രൂപരേഖ പൂർത്തിയായതായി ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതെന്നും, ഇതിലൂടെ ഉണ്ടാകുന്ന കുറവ് വെനസ്വേലയിലൂടെയായി നികത്താനുള്ള ശ്രമങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊർജ സഹകരണത്തെക്കുറിച്ച് സംസാരിച്ചതായും, ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചു. ഇതിന് മുമ്പ് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയുമായി ഊർജ മേഖലയിൽ സഹകരണ ധാരണയായതായി വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ, വെനസ്വേലയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ഇത് പുതിയ സാമ്പത്തിക സാധ്യതകൾക്ക് വഴിതുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ പ്രതികരിച്ചു. ചൈനയും വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി യുഎസുമായി കരാറിലെത്താമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങാനുള്ള ശ്രമങ്ങൾ ചൈന ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിലൊന്നാണ് വെനസ്വേലയിൽ സ്ഥിതി ചെയ്യുന്നത്. ഇതുവരെ സ്വകാര്യ മേഖലയിലെ ഇടപെടലുകൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും, അടുത്തിടെ സ്വകാര്യ നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്ന വിധത്തിൽ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിന് പിന്തുണ നൽകുന്നതിന് തുല്യമാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം അധിക തീരുവ യുഎസ് ചുമത്തുകയും ചെയ്തിരുന്നു.










