കൊല്ലം: കൊട്ടാരക്കരയിലെ കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ആക്രമിച്ചു. കോട്ടാത്തല സ്വദേശി അരുൺജിത്തിനെയാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു ഉൾപ്പെടെ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ അരുൺജിത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ പ്രതിയായ ബിപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് അരുൺജിത്തും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണം തടയാൻ ശ്രമിച്ച അമ്മ നിലത്ത് വീഴുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സമീപവാസികൾ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് അറിയിച്ചതോടെ പ്രതികളിൽ രണ്ട് പേർ മർദനം നിർത്തി മടങ്ങിയെങ്കിലും മുഖ്യപ്രതി ആക്രമണം തുടർന്നുവെന്നാണ് വിവരം.




