കൊല്ലം: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ദേവി (35)യെ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദാണ് ശിക്ഷിച്ചത്.
2025 ഏപ്രിൽ 21-നാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ കൂടെ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി. പിന്നാലെ തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ അടൂരിൽനിന്ന് കുട്ടിയുമായി കയറുകയും ചെയ്തു.
ടിക്കറ്റ് നൽകാൻ എത്തിയപ്പോൾ കുട്ടി കണ്ടക്‌ടർ അനീഷിന്റെ കാലിൽ പിടിച്ചുപറ്റിയതോടെ സംശയം തോന്നി. തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോൾ, ഇവർ തമിഴും കുട്ടി മലയാളവും മാത്രമേ സംസാരിക്കുന്നുള്ളുവെന്ന് കണ്ടെത്തി. മറുപടികളിലെ പൊരുത്തക്കേടിനെ തുടർന്ന് ഇരുവരെയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് കുട്ടിയെ കാണാതായ കേസിൽ അന്വേഷണം നടത്തിയിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ കൈമാറി. സബ് ഇൻസ്പെക്ടർ സവിരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടി കോടതിയിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജാ തുളസീധരൻ എന്നിവർ ഹാജരായി.




