ടെഹ്റാൻ: ഇസ്രായേൽ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ സഹായാഭ്യർഥനയുമായി രംഗത്ത്. വിവിധ നഗരങ്ങളിൽനിന്നായി പതിനെട്ടിലധികം അടിയന്തര സഹായ അഭ്യർഥനകൾ ലഭിച്ചതായി ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (AIMSA) അറിയിച്ചു. പ്രദേശത്ത് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനാൽ വിദ്യാർഥികൾ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണെന്നും അവരെ ഉടൻ നാട്ടിലെത്തിക്കണമെന്നുമാണ് ആവശ്യം.
ദർവാസെ-യെ ഷിറാസിയിൽ ഉണ്ടായ ആക്രമണത്തെത്തുടർന്ന് 32 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കെട്ടിടങ്ങളുടെ ബേസ്മെന്റുകളിൽ അഭയം തേടിയിരിക്കുകയാണ്. മാർച്ച് 7 മുതൽ തന്നെ ആശങ്ക പ്രകടിപ്പിച്ച് വിദ്യാർഥികൾ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്ന് AIMSA അറിയിച്ചു. ഷിറാസ് നഗരത്തിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വിദ്യാർഥികൾ അറിയിച്ചതായും സംഘടന വ്യക്തമാക്കി. കെർമാനിൽ കുടുങ്ങിക്കിടക്കുന്ന ചിലർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുണ്ട്.
ആക്രമണങ്ങളെ തുടർന്ന് ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസും ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസും ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടുകയും അവരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും AIMSA പ്രതിനിധി ഡോ. മുഹമ്മദ് മോമിൻ ഖാൻ ആവശ്യപ്പെട്ടു.






