തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ നിരന്തരം പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവ് വീണ്ടും കേസിൽ അറസ്റ്റിലായി. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നത് എട്ട് മാസത്തേക്ക് വിലക്കിയായിരുന്നു പൊലീസ് ഇയാളെ നാടുകടത്തിയത്. എന്നാൽ വിലക്ക് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്.
കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല എന്നിവിടങ്ങളിൽ കൊലപാതകശ്രമം ഉൾപ്പെടെ എട്ടോളം കേസുകളിൽ അഭിജിത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കല്ലമ്പലം എസ്‌എച്ച്ഒ ഗോപകുമാർ, എസ്‌ഐ സുനിൽകുമാർ, എഎസ്ഐ ഇർഷാദ്, എസ്‌സിപിഒമാരായ അസീം, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമലംഘനവും വധശ്രമവും ഉൾപ്പെടെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






