ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
നെതന്യാഹുവിന്റെ മരണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഊഹാപോഹങ്ങൾ ശക്തമായത്. അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് കൂടുതൽ ചർച്ചകൾ ഉയർന്നത്. വീഡിയോയിൽ നെതന്യാഹുവിന് ഒരു കൈയിൽ ആറു വിരലുകൾ ഉണ്ടെന്ന അവകാശവാദവുമായി ചിലർ രംഗത്തെത്തി. ഇതോടെ വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതോ തിരുത്തിയതോ ആണെന്ന രീതിയിലും പ്രചാരണങ്ങൾ ഉയർന്നു.
എന്നാൽ ഗ്രോക്ക് ഈ അവകാശവാദങ്ങൾ നിഷേധിച്ചു. വീഡിയോയിൽ കാണുന്ന അധിക വിരൽ യഥാർത്ഥത്തിൽ ദൃശ്യഭ്രമമാണെന്നും അതിന് എഐ മാറ്റം വരുത്തിയതിന്റെ തെളിവുകളില്ലെന്നും ഗ്രോക്ക് വ്യക്തമാക്കി.
അതുപോലെ നെതന്യാഹു മരിച്ചെന്ന പ്രചാരണങ്ങളും ഗ്രോക്ക് തള്ളിക്കളഞ്ഞു. ഇറാൻ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെയും പ്രചരിച്ച ഈ കിംവദന്തികൾ സ്നോപ്സ്, ടൈംസ് ഓഫ് ഇസ്രയേൽ തുടങ്ങിയ ഉറവിടങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതായും ഗ്രോക്ക് ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും ഗ്രോക്ക് നിർദേശിച്ചു.
ഇതിനിടെ, കിംവദന്തികളെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പോസ്റ്റ് പങ്കുവെച്ച ശേഷം അത് നീക്കം ചെയ്തെന്ന തരത്തിലുള്ള അവകാശവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇത്തരമൊരു ട്വീറ്റും നീക്കം ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്നും ഗ്രോക്ക് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ടിലെ ഏറ്റവും പുതിയ പോസ്റ്റ് ദേശീയ സുരക്ഷാ കൗൺസിലിന്റെ അറിയിപ്പാണെന്നും എഐ ചാറ്റ്ബോട്ട് കൂട്ടിച്ചേർത്തു.






