മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ, ലോക്കറുടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ ബാങ്കുകൾക്ക് പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ അനുവാദമില്ലെന്നും, അത്തരത്തിലുള്ള നടപടി നിയമവിരുദ്ധമാണെന്നും അവർ പറഞ്ഞു. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ, ലോക്കറിലുള്ള വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വിശദീകരിച്ചു.
ലോക്കറിലെ വസ്തുക്കൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘനമാണെന്നും, പരിശോധിക്കാത്ത വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാവുകയെന്നും അവർ കൂട്ടിച്ചേർത്തു. ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി.




