ബംഗളൂരു: സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മല്ലടിഹള്ളി രാഘവേന്ദ്ര ആയുർവേദ കോളേജിലെ ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിത എം. യു. ആണ് മരിച്ചത്.
കർണാടകയിലെ സ്വന്തം വസതിയിലാണ് നിഖിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ ഒരു പ്രൊഫസറുമായി ബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. കോളേജിലെ ലക്ചററായ ഡോ. രാജുവുമായി സൗഹൃദബന്ധം പുലർത്തിയിരുന്ന നിഖിതയെ കുറിച്ച് പ്രണയബന്ധമുണ്ടെന്ന രീതിയിൽ അപവാദം പ്രചരിപ്പിച്ചതായും ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചതായും പിതാവ് ഉമാശങ്കർ ജി.എൻ. പറഞ്ഞു.
സഹപാഠികളുടെ പരിഹാസവും അപവാദ പ്രചാരണവും തുടർന്നതോടെ നിഖിത കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുടുംബം ഉപദേശിച്ചിരുന്നുവെങ്കിലും സമ്മർദ്ദം താങ്ങാനാകാതെ ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് ഉത്തരവാദികളായ സഹപാഠികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.















