ഹരിദ്വാർ: ഹരിദ്വാറിൽ മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പനക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ ആലോചന. കുംഭമേള നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറച്ചി വിൽപനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും മുട്ട വിൽപ്പനയ്ക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അടുത്ത വർഷം ആദ്യം നടക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തെ മേഖലകളായി തിരിച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുകയാണ് ലക്ഷ്യം. നഗരത്തിലെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ മതപരമായ വികാരങ്ങൾ മാനിച്ചാണ് ഈ തീരുമാനം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും.
തീരുമാനത്തിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന, തീരുമാനം പെട്ടന്ന് ഏറ്റെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം. മുട്ട, മാസം നിരോധനത്തിന് പുറമെ, നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഗംഗാ നദിയുടെ തീരങ്ങൾ ശുചീകരിക്കാനുമുള്ള വിപുലമായ പദ്ധതികളും കോർപ്പറേഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ ഹരിദ്വാറിനെ ഒരു പൂർണ്ണ സസ്യാഹാര നഗരമായി നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ.















