ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം തുടരുന്നതിനിടെ അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മുസഫ ഐകാഡ് സിറ്റിയിലെ ഒരു കമ്പനിയിൽ മിസൈൽ ഭാഗങ്ങൾ പതിച്ചതാണ് അപകടത്തിന് കാരണമായത്. ഘാന സ്വദേശിക്കാണ് പരിക്കേറ്റത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ ചൈനയും റഷ്യയും ചേർന്ന് ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടത്തിയതായും വിവരം ലഭിച്ചു. ഇതിനിടെ, ഇറാനെതിരെ രൂക്ഷ വിമർശനവുമായി യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗേഷ് രംഗത്തെത്തി. ഇറാന്റെ ആക്രമണങ്ങൾ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ചയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫ് ഒരു അമേരിക്കൻ മാസികയിൽ എഴുതിയ ലേഖനത്തോട് പ്രതികരിച്ചായിരുന്നു ഗർഗാഷിന്റെ പരാമർശം. അയൽ രാജ്യങ്ങളോടുള്ള ഇറാന്റെ സമീപനം ലേഖനത്തിൽ മറച്ചുവച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.




