ടെഹ്റാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ സൈനിക രഹസ്യങ്ങൾ ചോർന്നുപോകാതിരിക്കാൻ സ്വന്തം യുദ്ധവിമാനങ്ങൾ തന്നെ അമേരിക്ക സ്ഫോടനത്തിലൂടെ തകർത്തതായി റിപ്പോർട്ടുകൾ. ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടെ ഈ നടപടി സ്വീകരിക്കേണ്ടിവന്നതായാണ് വിവരം.
രണ്ട് പൈലറ്റുകളെ രക്ഷപ്പെടുത്താൻ അമേരിക്ക പ്രത്യേക ദൗത്യസംഘത്തെ ഇറാൻ മണ്ണിലേക്ക് അയച്ചിരുന്നു. എന്നാൽ മരുഭൂമിയിലെ താൽക്കാലിക ലാൻഡിങ് സ്ഥലത്ത് ഇറങ്ങുന്നതിനിടെ സി-130 വിഭാഗത്തിൽപ്പെട്ട എം.സി-130ജെ കമാൻഡോ II വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിച്ചു. ദൗത്യത്തിൽ എം.എച്ച്-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്ററും പങ്കെടുത്തു.
ഇതിനിടെ ഇറാൻ സൈന്യം സ്ഥലത്തേക്ക് അടുക്കുന്നതായി വിവരം ലഭിച്ചതോടെ, വിമാനങ്ങളിലെ അതീവ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങളും നാവിഗേഷൻ സാങ്കേതികവിദ്യകളും ശത്രുക്കളുടെ കൈവശം പോകാതിരിക്കാൻ അവ സ്ഫോടനത്തിലൂടെ നശിപ്പിക്കാൻ അമേരിക്കൻ കമാൻഡർമാർ തീരുമാനിച്ചു. സൈനിക രഹസ്യങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയതെന്നാണ് വിലയിരുത്തൽ.
പൈലറ്റുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ അമേരിക്ക തന്ത്രപരമായ നീക്കങ്ങളും പ്രയോഗിച്ചു. പരിക്കേറ്റ ഒരാളെ ഉടൻ രക്ഷപ്പെടുത്തി. രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്തുന്നതിന് മുമ്പ്, ഇയാളെ ഇറാൻ സേന പിടിച്ചെടുത്തുവെന്ന തെറ്റായ വിവരം സി.ഐ.എ പ്രചരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇത് ഇറാൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ സഹായിച്ചുവെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇറാൻ റെവല്യൂഷണറി ഗാർഡ് ദൗത്യം പരാജയപ്പെട്ടതായി അവകാശപ്പെട്ടപ്പോൾ, ഇരുവരെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് വിജയമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വിമാനം തകർത്തത് സൈനിക രഹസ്യങ്ങൾ സംരക്ഷിക്കാനായിരുന്നുവെന്ന് അമേരിക്ക വിശദീകരിക്കുന്നു.




