കൊൽക്കത്ത: മൊബൈൽ ഫോണിലെ ഡേറ്റിംഗ് ആപ്പുകൾ വഴി പ്രണയം തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒരു യുവാവിന്റെ അനുഭവക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കൊൽക്കത്ത നഗരത്തിൽ ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട യുവതിയെ നേരിട്ട് കാണാനെത്തിയ യുവാവിനാണ് 8,500 രൂപ നഷ്ടമായത്. സംഘടിത ഡേറ്റിംഗ് തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ചുള്ള യുവാവിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാണ്.
ബംബിൾ വഴി പരിചയപ്പെട്ട യുവതിയുമായി യുവാവ് വേഗത്തിൽ സൗഹൃദത്തിലായി. നേരിട്ട് കാണാമെന്ന തീരുമാനപ്രകാരം യുവതി തന്നെയാണ് സ്ഥലം നിശ്ചയിച്ചത്. കൊൽക്കത്ത റാണികുത്തിക്ക് സമീപമുള്ള ‘കപ്പിൾ കഫേ സോൺ’ എന്ന കഫേയിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. തുടക്കത്തിൽ രണ്ട് കപ്പ് കാപ്പിയും ഒരു ഹുക്കയും ഓർഡർ ചെയ്ത് സംസാരിച്ചിരുന്ന യുവാവിന് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല.
എന്നാൽ സംസാരത്തിന് ശേഷം കയ്യിൽ കിട്ടിയ ബില്ല് കണ്ട് യുവാവ് അക്ഷരാർത്ഥത്തിൽ വിയർത്തുപോയി. വെറും രണ്ട് കാപ്പിക്കും ഹുക്കയ്ക്കുമായി 8,500 രൂപയാണ് കഫേ ഈടാക്കിയത്. ബില്ലിലെ അമിത തുകയെക്കുറിച്ച് ചോദ്യം ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കഫേ ജീവനക്കാർ യുവാവിനെ വളയുകയും തുക മുഴുവൻ അടയ്ക്കാതെ പുറത്തുവിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണി നേരിട്ടപ്പോൾ സഹായത്തിനായി കൂടെയുണ്ടായിരുന്ന യുവതിയെ നോക്കിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അപ്പോഴേക്കും കഫേയുടെ പടിവാതിൽക്കൽ എത്തിയ യുവതി, തിരിഞ്ഞുനിന്ന് യുവാവിനെ നോക്കി അർത്ഥഗർഭമായ ഒരു പുഞ്ചിരി നൽകി പുറത്തേക്ക് നടന്നുപോയി. ഒടുവിൽ മറ്റ് വഴികളില്ലാതെ ഭീമമായ തുക ഒറ്റയ്ക്ക് അടച്ച് യുവാവിന് അവിടെനിന്ന് രക്ഷപ്പെടേണ്ടി വന്നു.
തനിക്കുണ്ടായ ദുരനുഭവം യുവതിയുടെ ചിത്രവും കഫേ ബില്ലും സഹിതമാണ് യുവാവ് പങ്കുവെച്ചത്. സമാനമായ ചതിക്കുഴികളിൽ മറ്റാരും വീഴാതിരിക്കാനാണ് താൻ ഈ അനുഭവം തുറന്നുപറയുന്നതെന്ന് അദ്ദേഹം കുറിച്ചു. നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില കഫേകളും ഡേറ്റിംഗ് സംഘങ്ങളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേർ കമന്റ് ചെയ്യുന്നു.




