കോട്ടയം: കഞ്ഞിക്കുഴിയിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസത്തോളം കഴിഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന മകൻ. ആനത്താനം താമരശ്ശേരി സ്വദേശിനിയും സർവേ വകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥയുമായ ഭാനുമതി(70)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധവും ഈച്ചശല്യവും ഉണ്ടായതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കട്ടിലിൽ മരിച്ച നിലയിൽ ഭാനുമതിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഈ ദിവസങ്ങളിലൊക്കെയും ഭാനുമതിയുടെ മകൻ പ്രവീൺ (40) വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പ്രവീണിനോട് അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ “അമ്മ അസുഖമായി കിടക്കുകയാണ്” എന്നായിരുന്നു മറുപടി നൽകിയിരുന്നത്. അമ്മ മരിച്ച വിവരം പ്രവീൺ തിരിച്ചറിഞ്ഞിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വർഷങ്ങൾക്കുമുമ്പ് ഭാനുമതിയുടെ ഭർത്താവ് മരിച്ചിരുന്നു. പിന്നീട് അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഭാനുമതിയുടെ പെൻഷൻ വരുമാനത്തിലായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ട് പോയിരുന്നത്. അയൽവാസികളുമായും ബന്ധുക്കളുമായും കൂടുതൽ ഇടപഴകാത്ത സ്വഭാവം കാരണം മരണവിവരം പുറത്തറിയാൻ വൈകിയതായും നാട്ടുകാർ പറയുന്നു.
കോട്ടയം ഈസ്റ്റ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് മാറാൻ തയ്യാറാകാതിരുന്ന പ്രവീണിനെ പൊലീസ് നിർബന്ധപൂർവ്വം മാറ്റേണ്ടിവന്നു. അമ്മയുടെ അസുഖം പ്രവീണിനെ മാനസികമായി ഏറെ ബാധിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.






