ടെഹ്‌റാൻ: ഇറാനെതിരായി സൗദി അറേബ്യ രഹസ്യ സൈനിക ആക്രമണങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിച്ചതായി സൂചന. ഇസ്രയേൽ-അമേരിക്ക സഖ്യം ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ പ്രധാന ഗൾഫ് രാജ്യങ്ങളും നേരിട്ടോ പരോക്ഷമായോ സംഘർഷത്തിൽ ഉൾപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും അമേരിക്കൻ സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഹോർമുസ് കടലിടുക്ക് അടച്ചതും അമേരിക്കയ്‌ക്കെതിരായ ശക്തമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടത്.
ഇതിനിടെ യുഎഇ ഇറാനിൽ സൈനിക ആക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം സൗദി അറേബ്യയും രഹസ്യമായി ആക്രമണം നടത്തിയിരുന്നുവെന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെയും ഇറാൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടായിരുന്നു ഈ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇക്കെതിരായ ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി പ്രതികരിച്ചിരുന്നുവെന്നും നയതന്ത്ര ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ സൗദി അറേബ്യ ശ്രമിച്ചിരുന്നുവെന്നും റിയാദിലെ ഇറാൻ അംബാസഡർ വഴിയുള്ള ആശയവിനിമയം തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ സൗദി പ്രതിനിധികൾ തയ്യാറായില്ല.
ഇറാനുമായി പ്രത്യേക സുരക്ഷാ കരാർ നിലവിലില്ലെന്ന് സൗദി മന്ത്രിസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെങ്കിലും മേഖലയിലെ സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിനായി പിരിമുറുക്കം കുറയ്ക്കാനും ആത്മസംയമനം പാലിക്കാനും സൗദി അറേബ്യ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






