മലപ്പുറം: ചട്ടിപ്പറമ്പ്–മലപ്പുറം റോഡിലെ ടൂവീലർ വർക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ആറ് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൂന്ന് ബുള്ളറ്റ് മോട്ടോർസൈക്കിളുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ, ഒരു സ്കൂട്ടർ എന്നിവയാണ് കത്തിനശിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വർക്ക്ഷോപ്പ് ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പാങ്ങ് അയ്യാത്തപറമ്പ് പറകുത്ത് വീട്ടിലെ ശ്രീരാഗും സുഹൃത്തും ചേർന്ന് നടത്തുന്ന വിൽസ് ഓട്ടോമൊബൈൽസിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
വർക്ക്ഷോപ്പിലെ കസ്റ്റമറായ മുഹമ്മദ് റിജിൽ എന്ന ബാവയോടുള്ള വിരോധത്തെ തുടർന്ന്, അദ്ദേഹത്തിന്റെ വാഹനമാണെന്ന് കരുതി മുൻ ജീവനക്കാരനായ അമ്മിണിക്കാട്ടെ ബഷീർ ഒരു ബുള്ളറ്റ് ബൈക്കിന് തീയിട്ടെന്നാണ് പരാതിയിലെ ആരോപണം. ബൈക്കിൽ നിന്നാണ് തീ വർക്ക്ഷോപ്പിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും പടർന്നതെന്നാണ് പരാതി.
തീപിടിത്തത്തിൽ വർക്ക്ഷോപ്പിലെ മൂന്ന് മുറികളിലെ വയറിങ്, ബൾബുകൾ എന്നിവയും ഷെഡിന്റെ ഷീറ്റുകളും നശിച്ചു. സമീപത്തെ സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. വർക്ക്ഷോപ്പിന് സമീപത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലേക്കും തീ പടർന്നു. യൂസഫ് തറയിലിന്റെ സ്ഥാപനത്തിലെ സീലിങ്, വയറിങ്, രണ്ട് സിസിടിവി ക്യാമറകൾ എന്നിവ കത്തിനശിച്ചതായാണ് വിവരം.
സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം, മുൻ ജീവനക്കാരനെതിരായ പരാതിയിലെ ആരോപണങ്ങളുടെ വസ്തുത എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. വർക്ക്ഷോപ്പിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.












