ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച സംയുക്ത ദൗത്യം വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
ഉധംപൂരിലെ ബ്രട്ടാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. സൈന്യത്തിനൊപ്പം ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ദൗത്യത്തിൽ പങ്കെടുത്തു.
തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നീട് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവെപ്പുണ്ടായതിനെ തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്സ് സ്ഥിരീകരിച്ചു. കനത്ത മഴയും ദുഷ്കരമായ ഭൂപ്രകൃതിയും മോശം ദൃശ്യതയും ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ദൗത്യം നടന്നത്.
കൊല്ലപ്പെട്ടവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി സുരക്ഷാസേന അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് ബന്ധമുള്ളവരാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.


