കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 എല്ലാ വർഷവും ‘അന്നപൂർണ ദിനമായി’ ആചരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 50 ലക്ഷം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിലൂടെ നിർമിക്കുന്ന പുതിയ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുമെന്നും അധികാരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പായിരുന്ന ‘അന്നപൂർണ യോജന’യുടെ ഭാഗമായാണ് സെപ്റ്റംബർ 17 ‘അന്നപൂർണ ദിവസ്’ ആയി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കായിക താരങ്ങളായ പൗലാമി ഘടക്, ഇന്ദു പുരി, ജ്യോതിർമയി സിക്ദർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രഖ്യാപനം.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി വിരമിച്ച ജസ്റ്റിസ് സമാപ്തി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കഴിഞ്ഞ നാല് മാസമായി പ്രവർത്തിച്ചുവരുന്നതായും അധികാരി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ലഹരിമുക്ത ബംഗാൾ കെട്ടിപ്പടുക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം അനുവദിക്കില്ലെന്നും ബാലവിവാഹത്തിന് സഹായിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികാരി പറഞ്ഞു.


