കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായതിനു പിന്നാലെ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് പുറത്ത് വരുന്ന വിവരം. വിചാരണയുടെ വിവരങ്ങൾ പുറം ലോകം അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി. നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് കേസിൽ പ്രതികൾ. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നതും ഇതിനിടെ വിവാദമായിരുന്നു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.


