ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ നേതാവ് ആധവ് അർജുന വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കേസെടുത്തതെന്നും സ്ത്രീകളും യുവാക്കളും ന്യൂനപക്ഷ വിഭാഗങ്ങളും വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുച്ചിറപ്പള്ളിയിൽ വിജയ് ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അടുത്ത പൊതുയോഗം ഉടൻ നടത്തുമെന്നും ആധവ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ചെന്നൈ പൊലീസ് വിജയ്ക്കെതിരെ കേസെടുത്തു. പെരമ്പൂരിൽ നാമനിർദേശപത്രിക നൽകിയതിന് ശേഷം സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ നടത്തിയ റോഡ്ഷോയിലും കോർണർ യോഗത്തിലും ചട്ടലംഘനം ഉണ്ടായെന്നാണ് പരാതി. ടിവികെ അധ്യക്ഷനോടൊപ്പം 5000 പ്രവർത്തകർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനുമതിയുള്ള സമയത്തിനു മുമ്പ് യോഗം നടത്തിയതും അനുവദിച്ചതിലധികം ലൗഡ്സ്പീക്കറുകൾ ഉപയോഗിച്ചതും ആംബുലൻസിന് വഴി തടസപ്പെട്ടതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് പൊലീസ് ഉയർത്തുന്നത്. അതേസമയം വിജയ്യുടെ റോഡ്ഷോയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായതിനെ തുടർന്ന് ഡിഎംകെ നേതാക്കൾ ആശങ്കയിലാണെന്നാണ് ടിവികെയുടെ പ്രതികരണം. ഇതിനിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ മറ്റു നീക്കങ്ങളും ശ്രദ്ധ നേടുന്നു. ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ കേന്ദ്രമന്ത്രി എൽ. മുരുകൻ കോയമ്പത്തൂർ അവിനാശിയിൽ മത്സരിക്കുമെന്ന സൂചനയും പുറത്തുവന്നു.




