ബെംഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ മരിച്ചു. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. കടക്കെണിയാണ് ഇതിന് പിന്നിലെന്ന സൂചന നൽകുന്ന വീഡിയോ കുടുംബം മുൻകൂട്ടി റെക്കോർഡ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചിരുന്നു.
വീഡിയോ കണ്ട ബന്ധുക്കൾ ഉടൻ വീട്ടിലെത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പിൻവാതിലിലൂടെ അകത്തുകയറി നോക്കിയപ്പോൾ നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
മോഹൻ ഗൗഡ 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ഇടപാടുള്ള ചിട്ടി ബിസിനസ്സുകളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.




