ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്നാണ് പരിസരവാസികൾ പറയുന്നത്. പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. ഇത് തോട്ടം തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ലയങ്ങളുമായി ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്.
വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും, ആർ ആർ ടി സംഘമെത്തി കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, തൃശൂർ അതിരപ്പള്ളിയിലും കാട്ടാനക്കൂട്ടം ഇറങ്ങി. നാലോളം കാട്ടാനക്കൂട്ടമാണ് അതിരപ്പള്ളി പ്ലാന്റേഷന് സമീപമുള്ള ജനവാസമേഖലയിൽ ഇറങ്ങിയിരിക്കുന്നത്. വൈദ്യുതിവേലി നിർമ്മാണം പൂർത്തിയാകാത്ത ഇടത്തു കൂടിയാണ് കാട്ടാനകൾ കയറിയത്. വെള്ളപ്പാറ ഭാഗത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത് .


