തിരുവനന്തപുരം: വർക്കലയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി, കഴിഞ്ഞ ശനിയാഴ്ച വക്കം പണയിൽകടവ് പാലത്തിന് സമീപം ഉണ്ടായ കൂട്ടയടിയിൽ വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരെയും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് പുതിയ സംഘർഷത്തിന് കാരണമായത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇരുചക്രവാഹനങ്ങളിൽ എത്തിയ യുവാക്കളെ മറ്റൊരു സംഘം തടഞ്ഞതോടെ വാക്കേറ്റം ആരംഭിച്ച് പിന്നീട് സംഘർഷമായി മാറുകയായിരുന്നു.
ഇരുവിഭാഗങ്ങളിലും കൂടുതൽ പേർ എത്തിയതോടെ സംഘർഷം രൂക്ഷമായി. തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പലർക്കും തലക്കും കൈയ്ക്കും പരിക്കേറ്റു. തുടർന്ന് ഇരുകൂട്ടരും വർക്കല പൊലീസിൽ പരാതി നൽകി. രണ്ട് പരാതികളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരും പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു. മുൻപ് സ്കൂളിൽ ആരംഭിച്ച വൈരാഗ്യം പുറത്തേക്കും വ്യാപിച്ച് ഇപ്പോഴത്തെ സംഘർഷത്തിൽ കലാശിച്ചതായി പൊലീസ് വ്യക്തമാക്കി.




