തിരുവനന്തപുരം: ഇറാൻ – ഇസ്രയേൽ സംഘര്‍ഷവും പശ്ചിമേഷ്യയിലെ സുരക്ഷാ അനിശ്ചിതത്വവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രതയിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികള്‍ക്കായി അടിയന്തര ഹെല്‍പ്‌ഡെസ്‌ക് ആരംഭിക്കാന്‍ മുഖ്യമന്ത്രി നോർക്കയ്ക്ക് നിര്‍ദേശം നല്‍കി.
പ്രതിസന്ധി നേരിടുന്ന മലയാളികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശവും സഹായവും ലഭ്യമാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. സഹായം ആവശ്യമുള്ളവര്‍ക്ക് നോർക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ ഹെല്‍പ്‌ഡെസ്‌ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോള്‍), 18004253939 (ഇന്ത്യയില്‍നിന്നുള്ള ടോള്‍ ഫ്രീ) എന്നിവയില്‍ ബന്ധപ്പെട്ടു പേര് രജിസ്റ്റര്‍ ചെയ്യാം.
ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അവിടത്തെ ഇന്ത്യന്‍ എംബസികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനിടെ, അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ താവളങ്ങളാണ് ലക്ഷ്യമാക്കിയതെന്നാണ് വിവരം. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പ്രവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.






