തിരുവനന്തപുരം: പര്യത്തുകാവിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ നിർണായക തീരുമാനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കോടതിവിധി പ്രകാരം ഒഴിപ്പിക്കേണ്ടി വന്നാൽ ബാധിത കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനം ഉണ്ടാകില്ലെന്നും, പ്രശ്നം പരിഹരിക്കാൻ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പര്യത്തുകാവിൽ നടന്ന സമരത്തെ മുഖ്യമന്ത്രി വിമർശിച്ചു. മുൻ മന്ത്രിസഭയിലെ അംഗങ്ങൾ ഉൾപ്പെടെ സമരത്തിനെത്തിയതിനെ അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14 തവണ ഒഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിട്ടും പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ സർക്കാർ ഇരകളായവരുമായി ചർച്ച നടത്തി, കോടതിയിൽ നിന്ന് സാവകാശം വാങ്ങിയ ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും സ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു. കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സ്ഥലത്തെത്തിയതായും റിപ്പോർട്ടുണ്ട്.





