ലക്‌നൗ: ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിൽ ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ധനേഷ് യാദവ് എന്നയാളാണ് പൊലീസ് പിടിയിലായത്.
വെള്ളിയാഴ്ച നടന്ന പേരിടൽ ചടങ്ങിനിടെയാണ് സംഭവം നടന്നത്. ചടങ്ങിൽ മദ്യപിച്ചിരുന്ന പ്രതി കുട്ടിയോട് വെള്ളം കൊണ്ടുവന്ന് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഇത് നിരസിച്ചതോടെ പ്രകോപിതനായ ധനേഷ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഖിതൗലി കനാൽ പാലത്തിന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.




