ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നൽകുന്ന നടപടിക്കെതിരേ 15 ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. ഉയർന്ന പദവികളിൽ ജോലി ചെയ്യുന്ന ഇവർ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വനിതകൾക്ക് ഒരു ദിവസം ആർത്തവ അവധി നൽകുന്നത് തൊഴിലിടത്ത് വിവേചനം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. അധികമായി അവധി നൽകേണ്ടിവരുന്നതിനാൽ വനിതകളെ നിയമിക്കുന്നതിൽ കമ്പനിയ്ക്ക് താല്പര്യം കുറയുമെന്നും, ഇത് ലിംഗ തുല്യതയ്ക്ക് വെല്ലുവിളിയാകുമെന്നും ഹർജിയിൽ പറയുന്നു.
18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാർക്ക് മാസത്തിൽ ഒരു അവധിവീതം, വർഷത്തിൽ 12 ആർത്തവ അവധി ലഭ്യമാക്കുന്ന നിയമമാണ് പ്രാബല്യത്തിലുള്ളത്. സ്ഥിരം ജീവനക്കാർക്കൊപ്പം കരാർ, താത്കാലിക ജീവനക്കാർക്കും ഇത് ബാധകമാണ്. നേരത്തെ സമർപ്പിച്ചിട്ടുള്ള ഹർജികളുമായി ചേർന്ന്, വനിതാ ജീവനക്കാരുടെ ഹർജിയും കോടതി പരിഗണനയിൽ എടുത്തതായി റിപ്പോർട്ട്.




