റിയാദ്: ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിതരണത്തിൽ ആശങ്ക ഉയർന്നപ്പോൾ ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യയിലേക്ക് തിരിഞ്ഞു. ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് 45 വർഷം മുമ്പ് തന്നെ സൗദി ഒരുക്കിയ “രക്ഷാകവചം” ഇപ്പോൾ നിർണായകമായി മാറുകയാണ്.
രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ആണ് ഈ നിർണായക സംവിധാനം. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്താണ് ഇത് നിർമ്മിച്ചത്. വലിയ യുദ്ധസാഹചര്യങ്ങളിലും എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനായിരുന്നു പദ്ധതി.
1990ലെ കുവൈത്ത് അധിനിവേശത്തിനു ശേഷം പൈപ്പ് ലൈനിന്റെ ശേഷി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി വർധിപ്പിച്ചു. നിലവിൽ സൗദി അരാംകോയാണ് ഇത് നിയന്ത്രിക്കുന്നത്. 2024-26 കാലയളവിൽ ശേഷി ഏഴ് ദശലക്ഷം ബാരലായി ഉയർത്തി സ്ഥിരപ്പെടുത്തുകയും ചെയ്തു.
ഹോർമുസ് പാതയിൽ പ്രതിസന്ധി ശക്തമായതോടെ കപ്പലുകൾ യാൻബു തുറമുഖത്തേക്ക് തിരിച്ചു വിടുകയും പൈപ്പ് ലൈൻ പൂർണ ശേഷിയിൽ പ്രവർത്തനസജ്ജമാക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ നിന്ന് പ്രതിദിനം ഏകദേശം 3.66 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്.
എണ്ണ ഗതാഗതം ഉറപ്പാക്കാൻ സൗദിയുടെ കപ്പൽ കമ്പനിയായ ‘ബഹ്രി’ സൂപ്പർ ടാങ്കറുകൾ ഉയർന്ന വാടകയ്ക്ക് വിന്യസിച്ചിട്ടുണ്ട്. എന്നാൽ വെല്ലുവിളികൾ തുടരുന്നു. യാൻബുവിലെ സംറെഫ് റിഫൈനറിയെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
ഇതിന് പുറമെ, ഇറാൻ പ്രതികാര നീക്കങ്ങളുടെ ഭാഗമായി ഗൾഫ് മേഖലയിലെ എണ്ണ ആസ്തികളെ ലക്ഷ്യമിടുന്നുവെന്ന ആശങ്കയും ഉയരുന്നു.
അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്ക് ഗതാഗതം അനുവദിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെ ഇന്ത്യയുടെ രണ്ട് കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.




