തൃശൂർ: പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കണം എന്ന നിർബന്ധത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ഭാഗമായി ലൈഫ് പദ്ധതി തുടർന്നു. 5 ലക്ഷം വീട് എന്നത് പൂർത്തിയാക്കാൻ കഴിഞ്ഞു. പദ്ധതിക്ക് സർക്കാർ ഇതുവരെ 19000 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങൾ നടപ്പാക്കുന്നതാണ് പ്രധാനം. യുഡിഎഫിന് പറഞ്ഞ വാക്ക് പാലിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത് ജനങ്ങൾ മനസിലാക്കി. ഭവന നിർമാണത്തിലും മത്സ്യമേഖലയിലും സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. ഭൂരഹിതരും ഭവനരഹിതരുമായ ഒട്ടേറെപ്പേർ കേരളത്തിലുണ്ട്. സ്വന്തം വീട് എന്നത് അവർക്ക് സ്വപ്നമായിരുന്നു. അത് നടപ്പാക്കാനാണ് ലൈഫ് മിഷൻ ഭവനമിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 4 ലക്ഷം രൂപയുടെ വീടാണ് നിർമിക്കുന്നത്. 25,000 രൂപയാണ് 4 ലക്ഷത്തിലേക്ക് വർധിപ്പിച്ചത്. യുഡിഎഫ് 2021ലെ തെരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി അവസാനിപ്പിക്കുമെന്ന് പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതി. 2685 വീടുകളും 738 ഫ്ലാറ്റുകളും പൂർത്തിയാക്കാനായി. 1721 വീടുകളും 858 ഫ്ലാറ്റുകളും നിർമാണത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ മുൻനിർത്തി ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തി. വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി 25 കോടി രൂപ നീക്കിവെച്ചു. മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയാക്കാനായി. മുതലപ്പൊഴി ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലീകരണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.





