യുഡിഎഫ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് മന്ത്രി സജി ചെറിയാന് ഇത്തവണ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ആ സമുദായത്തില്‍ അല്ലാത്തവര്‍ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നും. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നുമാണ് സജി ചെറിയാന് പറഞ്ഞത്. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വര്‍ഗീയ വല്കരിക്കാനാണ് ശ്രമമെന്നും വിവാദ പരാമര്‍ത്തിനിടെ മന്ത്രി പറയുകയുണ്ടായി മന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു.
‘നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് പരിശോധിച്ചാല്‍ മതി ആര്‍ക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തില്‍ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തര്‍ പ്രദേശും മധ്യപ്രദേശുമാക്കാന്‍ നില്‍ക്കരുത്.’-
എന്നാല്‍ മന്ത്രിയുടെ പ്രസ്ഥാവനയില്‍ ഒളിഞ്ഞു കിടന്ന വര്‍ഗീയ പരാമര്‍ശം വിവാദമാകുകയും പലരും അത് ഏറ്റെടുക്കുകയും ചെയ്തു. മാത്രവുമല്ല യൂത്ത് കോണ്‍ഗ്രസ്സ് സജിചെറിയാനെതിരെ പരാതിയുമായി വരികയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് മന്ത്രി സജി ചെറിയാനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സംഭവം വലിയ രീതിയിലുള്ള വിവാദങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നു പറഞ്ഞ് മന്ത്രി സജി ചെറിയാന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയെന്നും. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ത്ത് ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നുവെന്നുമാണ് മന്ത്രി കുറ്റപ്പെടുത്തിയത്.
വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം നേടി പുലിവാല് പിടിക്കുന്നത് സജി ചെറിയാന് ഇത് ആദ്യമായല്ല. ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി മന്ത്രിപണി പോയ അവസ്ഥയും സജി ചെറിയാന്ഉണ്ടായിരുന്നു. 2022ലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. അന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം മന്ത്രി സജി ചെറിയാന് രാജിവെക്കുകയായിരുന്നു. രാജിക്ക് കാരണമായ വിവാദ പരാമര്‍ശം ഭരണഘടനയെ കുറിച്ചും.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും”-ഈ പരാമര്‍ശങ്ങളാണ് സജി ചെറിയാനെ അന്ന് വെട്ടിലാക്കിയത്.
എന്നാല്‍ ഇപ്പോള്‍ വായില്‍ തോന്നുന്നത് പറഞ്ഞ് പുലിവാല് പിടിക്കുന്ന സജിചെറിയാനെ സംരക്ഷിക്കാനൊന്നും ഇല്ലെന്ന നിലപാടാണ് CPM എടുത്തിരിക്കുന്നതെന്നാണ് വിവരം. വര്‍ഗീയ പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും. പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ സജി ചെറിയാന്റെ പരാമര്‍ശം ഇടയാക്കി എന്നാണ് വിലയിരുത്തലെന്നുമാണ് പുറത്ത് വരുന്നത്. പ്രതികരണം നല്‍കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഒഴിഞ്ഞു മാറിയതും സജി ചെറിയാനോടുള്ള അതൃപ്തിയെ തുടര്‍ന്നെന്നുമാണ് പുറത്ത് വരുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹര്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് തിരുത്തിപറയുകയും ചെയ്ത് ജനങ്ങളുടെ കണ്ണിലും മറ്റ് പാര്‍ട്ടിക്കാരുടെ മുന്നിലും കരടായി മാറാതെ നിയമസഭാതിരഞ്ഞെടുപ്പില്‍ ശ്രദ്ധകൊടുത്താല്‍ 2026 ല്‍ മൂന്നാം തവണയും അധികാരത്തിലെത്താമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പോലും വിലയിരുത്തല്‍.





