കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സിനിമാ സംഘടനകൾ നടപടി സ്വീകരിച്ചു. ഫെഫ്കയിൽ നിന്ന് രഞ്ജിത്തിനെ പുറത്താക്കി. കേസിൽ വിധി വരുന്നതുവരെ ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
ഇത് പ്രാഥമിക നടപടിയാണെന്നും, ഓൺലൈനായി കമ്മിറ്റി ചേർന്ന് വിഷയത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐസിസിയിൽ പരാതി ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് വർമ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിൽവെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി. ജനുവരി 30-നാണ് സംഭവം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസ് കള്ളമാണെന്ന് രഞ്ജിത്ത് പ്രതികരിച്ചു. സിനിമയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധമാണ് പരാതിക്കു പിന്നിലെന്നാണ് അദ്ദേഹത്തോട് അടുത്തവരുടെ വാദം. ഇതിന് മുമ്പും രഞ്ജിത്തിനെതിരെ സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, മുൻ കേസുകൾ തെളിവുകളുടെ അഭാവത്തിൽ കോടതി റദ്ദാക്കിയിരുന്നു. യുവ നടിയുടെ പരാതിയിൽ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.




