ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇറാൻ രംഗത്ത്. ഈ കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കുകയും യുഎസ്, ഇസ്രയേൽ കപ്പലുകൾക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നതിന് ഇറാൻ പാർലമെന്റിലെ സുരക്ഷാ സമിതി അംഗീകാരം നൽകി.
പശ്ചിമേഷ്യയിൽ ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഈ നിർണായക നീക്കം. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാകാമെന്നാണ് സൂചന. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം, ഭാവിയിൽ ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാന്റെ കറൻസിയായ റിയാൽ അടിസ്ഥാനമാക്കി ടോൾ നൽകേണ്ടിവരും. കടലിടുക്കിൽ സമ്പൂർണ നിയന്ത്രണം ഉറപ്പാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
സമുദ്രസുരക്ഷ, കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി ഒമാനുമായി ചേർന്ന് നിയമപരമായ സംവിധാനങ്ങൾ ഒരുക്കാനും ഇറാൻ ശ്രമിക്കുന്നു. ഇതിനിടെ, ഇറാന്റെ നീക്കത്തിനെതിരെ യുഎസ് ശക്തമായി പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സൈനിക ഇടപെടൽ വരെ ഉണ്ടാകാമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
അതേസമയം, കടലിടുക്ക് തുറന്നുകൊടുക്കാത്ത പക്ഷം ഇറാനിലെ എണ്ണക്കിണറുകളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനിടയുണ്ട്.




