കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ ഒന്നാണ് സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന സമസ്ത നേതാവിന്റെ പ്രസ്താവനയും അതിന്റെ പേരില്‍ മുസ്ലീം ലീഗിലടക്കം ഉടലെടുത്ത ഭിന്നാഭിപ്രായങ്ങളും. ഇപ്പോഴിതാ, നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ് നൂര്‍ബീന റഷീദെന്ന വനിതാ നേതാവ്. വനിതാ ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയെന്ന വലിയ സ്ഥാനം രാജിവെച്ചിരിക്കുകയാണ് അവര്‍. കാരണമായി പറയുന്നത് മുസ്ലീം ലീഗില്‍ നിന്ന് വനിതാ ലീഗിന് കടുത്ത അവഗണനയാണ് ലഭിക്കുന്നതെന്ന്. ഒപ്പം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരേയും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.
പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഒരു അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നിന്നിട്ട് അവര്‍ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് കാണിച്ച ശേഷം മതിയായിരുന്നു അവരെ സ്ഥാനാര്‍ഥിയാക്കാന്‍ എന്ന വെല്ലുവിളിയാണ് ഫാത്തിമ തഹ്ലിയക്കെതിരെ നൂര്‍ബീന ഉയര്‍ത്തുന്നത്. ലീഗ് വനിതാ നേതാക്കളുടെ ഹൃദയം തകര്‍ത്തുവെന്ന് അവര്‍ ആരോപിക്കുന്നു.
മറ്റ് മഹിള പ്രസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി വനിതാ ലീഗ് അംഗങ്ങള്‍ ഇസ്ലാമിക ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാന്‍ തയാറാകണം എന്നാണ് വനിതാ ലീഗ് ദേശീയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. ഇത്തരത്തില്‍ എല്പിച്ച ഉത്തരവാദിത്തം ഇന്നുവരെ അതിമനോഹരമായി സസൂക്ഷ്മം പാര്‍ട്ടിക്ക് അകത്തു നിന്നോ പുറത്തുനിന്നോ എതിരാളികളില്‍ നിന്നോ എതിര് ശബ്ദങ്ങള്‍ വരുത്താത്ത രീതിയില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാന്‍ ഇടയാക്കിയ ഹരിത ലൈംഗീകാരോപണ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയക്ക് സീറ്റ് നല്‍കരുതെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്നായിരുന്നു നൂര്‍ബീനയുടെ അന്നത്തെ ചോദ്യം. എന്നാല്‍ ഈ ചോദ്യം അവര്‍ ചിരിച്ചു തള്ളിയെന്ന് നൂര്‍ബീന പറയുന്നു.
വനിതാ സ്ഥാനാര്‍ത്ഥികള്‍ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ നേരത്തെ നിലപാടുകള്‍ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദര്‍ശം എവിടെപ്പോയെന്ന ചോദ്യവും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ലക്ഷ്യം അബ്ദുസമദ് പൂക്കോട്ടൂര്‍ തന്നെ. പഴയൊരു സംഭവവും നൂര്‍ബീന ഓര്‍മിപ്പിക്കുന്നു- വനിതാ കമ്മീഷന് മെമ്പര്‍ ആയിരിക്കെ ഒദ്യോഗികമായി ക്ഷണിച്ചു വന്ന ഒരു വേദിയില്‍ നിന്ന് തങ്ങളോട് ഇറങ്ങി പോകാന്‍ പറഞ്ഞതിന്റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് അവര്‍ പറയുന്നു. മുസ്ലിം ലീഗിലെ വനിതകള്‍ ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നു. രാഷ്ട്രീയം ധനാഗമന മാര്‍ഗമായി തങ്ങള്‍ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകണമെന്നും അവര്‍ പറഞ്ഞുവെക്കുന്നുണ്ട്.
കൃത്രിമ മതേതരത്വം കാണിക്കാനാണ് ലീഗ് ജയന്തി രാജന് സീറ്റ് നല്‍കിയത് എന്ന് പറയുന്നത് അത്ര നിസാരമായി കാണാനാകില്ല. ലീഗ് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം കാണിക്കുന്നു എന്ന് അവര്‍ തുറന്ന് പറയുകയാണ്.
എന്നാല്‍ നൂര്‍ബീനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിളിച്ചത്. ഈ രാജികൊണ്ട് മുസ്ലീം ലീഗിന് ഒരുവോട്ടുപോലും നഷ്ടമാകില്ല. അവരുടെ വിശദീകരണം അനുസരിച്ച് തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. അവര്‍ രാജിവച്ചതുകൊണ്ട് പാര്‍ട്ടിയുടെ ഒരുവോട്ട് പോലും കുറയില്ലെന്നും വനിതാ ലീഗിന്റെ നിലപാട് ഒരു വ്യക്തിയല്ല പറയേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും 35 വര്‍ഷത്തെ ബന്ധം വേര്‍പ്പെടുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഒരു വനിതാ നേതാവ് പടിയിറങ്ങുന്നത് ലീഗിന് ക്ഷീണം തന്നെയാണെന്ന് വ്യക്തം. താഴെത്തട്ടില്‍ ചെറുതല്ലാത്ത ഓളം ഈ രാജിയുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് നൂര്‍ബീന റഷീദ്. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ തന്നെ തന്റെ എതിര്‍പ്പ് അവര്‍ പ്രകടിപ്പിച്ചതാണ്. ആ എതിര്‍പ്പാണ് ഇപ്പോള്‍ പരസ്യ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വിളി വന്നിട്ടുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. പാര്‍ട്ടി വിടില്ല, പദവികളില്ലാതെ പാര്‍ട്ടിയില്‍ തുടരും എന്നെല്ലാം പറയുന്നുണ്ടെങ്കിലും നാളത്തെ കാര്യം ഇപ്പോള്‍ പറയാനാവില്ലല്ലോ എന്നൊരു പ്രസ്താവനയും അവര്‍ ഇതിനൊപ്പം ചേര്‍ക്കുന്നുണ്ട് എന്നത് കൂട്ടിവായിക്കണം. ലീഗിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണിത്. പ്രത്യേകിച്ച് സമസ്തയിലും ലീഗിലും തെരഞ്ഞെടുപ്പുകളിലും പൊതു പ്രവര്‍ത്തന രംഗത്തും സ്ത്രീകള്‍ വേണമോ വേണ്ടയോ എന്ന തരത്തില്‍ വലിയ ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുന്ന സമയത്ത് തന്നെ ഒരു വനിതാ നേതാവിന്റെ ഭാഗത്ത് നിന്നുള്ള വലിയ ആരോപണങ്ങള്‍ ചര്‍ച്ചകള്‍ കൂടുതല്‍ കൊഴുപ്പിക്കുമെന്നുറപ്പ്.
സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നൂര്‍ബീന റഷീദിനെപ്പോലൊരു മുതിര്‍ന്ന നേതാവിന്റെ പടിയിറക്കം മുസ്ലിം ലീഗിന് നിസ്സാരമായി കാണാനാവില്ല. ആദര്‍ശവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ കാണാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍, നൂര്‍ബീന ഉയര്‍ത്തിയ ഈ കലാപം ലീഗിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമോ അതോ പി.എം.എ സലാം പറഞ്ഞതുപോലെ ഇതൊരു താല്‍ക്കാലിക പ്രതിഭാസമായി ഒടുങ്ങുമോ എന്ന് കണ്ടറിയണം. ഏതായാലും, മുസ്ലിം ലീഗിലെ ലിംഗനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ രാജി പുതിയൊരു ദിശ നല്‍കിയിരിക്കുകയാണ്.















