ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവ വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ താമസിക്കുന്ന 36കാരനായ കൃപലാനിയെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി-കയറ്റുമതി ബിസിനസ് നടത്തുന്ന ആളാണ് കൃപലാനി. കസ്റ്റംസ് നിയമങ്ങൾ മറികടന്ന് ഇയാൾ നിരവധി നിയമലംഘനങ്ങൾ നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതിക്കാരിയായ ഉദ്യോഗസ്ഥയുടെ ചില വ്യക്തിഗത വീഴ്ചകൾ മുതലെടുത്താണ് ഇയാൾ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടക്കത്തിൽ പ്രണയം നടിച്ച് അടുത്തുകൂടിയ ശേഷം സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സഹപ്രവർത്തകരുടെ വിവരങ്ങളും ശേഖരിച്ച് അവരിൽ നിന്നും പണം തട്ടുകയും ചെയ്തു. ഏകദേശം ഏഴ് വർഷത്തോളം ഉപദ്രവം സഹിച്ച ശേഷമാണ് ഉദ്യോഗസ്ഥ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവസ്ഥലം ഇന്ദിരാനഗർ പരിധിയിലായതിനാൽ കേസ് അവിടെക്ക് കൈമാറി. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനുമുമ്പും കൃപലാനി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അയൽവാസികൾക്കെതിരെ കഞ്ചാവ് കൃഷിയും രാത്രി പാർട്ടികളും ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് പൊലീസിനെ കുടുക്കാൻ ഇയാൾ തന്നെ തട്ടിക്കൊണ്ടുപോയതായി കെട്ടിച്ചമച്ച സംഭവവും ഉണ്ടാക്കി. അമ്മ മഹേശ്വരിയെ കൊണ്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിപ്പിക്കുകയും താൻ ചെന്നൈയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുകയും ചെയ്തു.
ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഇയാളെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മനപൂർവം ഒളിവിൽ പോയതാണെന്നും തെളിഞ്ഞു. ഇതോടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കൃപലാനിയുടെ അമ്മയ്ക്ക് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.




