റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാൻ ഹറമൈൻ അതിവേഗ റെയിൽവേയുടെ ശേഷി വിപുലീകരിച്ചതായി സൗദി അറേബ്യൻ റെയിൽവേ. മക്കയും മദീനയും തമ്മിലുള്ള യാത്രയ്ക്ക് 22.1 ലക്ഷത്തിലധികം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുലക്ഷത്തിലധികം സീറ്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊത്തത്തിൽ 5,308 സർവീസുകൾ നടത്താനാണ് പദ്ധതി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ്. തിരക്കേറിയ ദിവസങ്ങളിൽ ദിവസേന 142 സർവീസുകൾ വരെ നടത്തും. ഇതോടെ സ്റ്റേഷനുകളിലെ തിരക്കും കാത്തിരിപ്പും കുറച്ച് തീർത്ഥാടകർക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ സാധിക്കും. മെയ് 14ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള പ്രത്യേക സർവീസോടെയാണ് ഈ വർഷത്തെ ഹജ്ജ് ഗതാഗത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.




