മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസർ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കൗസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതൻ വീട്ടിൽ കയറി കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് സാഖിബ് ആദ്യം പൊലീസിനോട് പറഞ്ഞത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം.
ഭാര്യയുടെ മരണത്തിൽ തകർന്നുവെന്ന രീതിയിൽ സാഖിബ് ജനക്കൂട്ടത്തിന് മുന്നിൽ കരഞ്ഞും നെഞ്ചുവേദന നടിച്ചും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ പേപ്പർ കട്ടർ ഉപയോഗിച്ച് കൗസറിനെ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. സംഭവസമയത്ത് ദമ്പതികളുടെ മൂന്ന് പെൺമക്കളും വീട്ടിലുണ്ടായിരുന്നു. കള്ളന്മാർ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാൻ സാഖിബ് കുട്ടികളിൽ ഒരാളെ പഠിപ്പിച്ചതായും കണ്ടെത്തി.
സാഖിബിന്റെ മൊഴികളിൽ ഉണ്ടായ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. വിവാഹേതര ബന്ധത്തെ കൗസർ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.



