ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിനുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് രംഗത്തെത്തി. മെയ് 15 മുതൽ ഹജ്ജ് തീർഥാടകർ 10,000 രൂപ അധികമായി നൽകണമെന്ന ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സയിദ് നാസർ ഹുസൈൻ വ്യക്തമാക്കി. ഭൂരിഭാഗം ഹാജിമാരും ഇൻസ്റ്റാൾമെന്റുകളിലൂടെയും മറ്റും ടിക്കറ്റ് തുക പൂർണ്ണമായും അടച്ചുതീർത്ത സാഹചര്യത്തിൽ, യാത്രയുടെ തൊട്ടടുത്തെത്തിയപ്പോൾ അധിക തുക ആവശ്യപ്പെടുന്നത് ക്രൂരമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല തീർഥാടകരും ഇതിനോടകം തന്നെ യാത്ര തിരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ ഇത്തരം സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തീർത്ഥാടകരോടുള്ള അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് എന്നത് കേവലം ഒരു ആഡംബര യാത്രയല്ലെന്നും മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അത് പരമപ്രധാനമായ ഒരു മതപരമായ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എണ്ണവില വർധനവിന്റെ പേരിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമായെന്നാണ് ഹജ്ജ് കമ്മിറ്റി നൽകുന്ന വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് (വിമാന ഇന്ധനം) വില വർധിച്ചതും അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള ഇന്ധന നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതുമാണ് ഈ നീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആഭ്യന്തര വിമാനക്കമ്പനികളുടെ ഇന്ധനവിലയിൽ മാറ്റം വരുത്താതെ തന്നെ ഹജ്ജ് തീർഥാടകർക്ക് ഇത്തരമൊരു അധിക ബാധ്യത വരുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത് നീണ്ട ചർച്ചകൾക്കൊടുവിലാണ് നിരക്ക് വർധന 10,000 രൂപയിൽ ഒതുക്കിയതെന്നാണ്. എങ്കിലും തീർഥാടകരുടെ സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിക്കാതെ കൈക്കൊണ്ട ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇക്കണോമിക്‌സ് ടൈംസാണ് ഈ നിരക്ക് വർധന സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം സാധാരണക്കാരായ തീർഥാടകർക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.


