മലപ്പുറം: പി.കെ. നവാസ് അധ്യക്ഷനായിരുന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി.
ഇന്നലെ ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് താൽക്കാലിക ഭാരവാഹികളെ തീരുമാനിച്ചത്. ഷറഫുദ്ദീൻ പിലാക്കലിന് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. അഖിൽ ആനക്കയം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും.
നിലവിലെ ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അഷർ പെരുമുക്ക് ഉൾപ്പെടെ ആറ് ഭാരവാഹികൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് രാജിവെച്ചിരുന്നു.
പുതിയ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ടാണ് സംഘടനയിൽ തർക്കം ശക്തമായത്. കോഴിക്കോട് സ്വദേശിയായ സ്വാഹിബ് മുഹമ്മദിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന പി.കെ. ഫിറോസ് വിഭാഗത്തിന്റെ ആവശ്യം ഔദ്യോഗിക വിഭാഗം അംഗീകരിച്ചില്ലെന്നാണ് വിവരം.
സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന സംസ്ഥാന കൗൺസിൽ യോഗം മാറ്റിവെച്ചിരുന്നു. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ സംഘടനയ്ക്കുള്ളിലെ തർക്കങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കൾ സ്ഥലത്തില്ലാത്തതിനാലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, നേതൃത്വ തർക്കമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കാരണമെന്ന അഭിപ്രായവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്.











