സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചു. മോചനത്തിനായി ആവശ്യപ്പെട്ട തുകയിൽ ചർച്ച നടത്തിയതിന് ശേഷം 44 കോടി രൂപ നൽകിയതോടെയാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്ത് സ്വദേശിയായ ധീരു രമാനിയെ ഏപ്രിൽ 16-നാണ് മാലിയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണഖനി വാങ്ങി പ്രവർത്തനങ്ങൾ നടത്തുന്നതിനായി അദ്ദേഹം കുറച്ചുകാലമായി മാലിയിൽ താമസിക്കുകയായിരുന്നു.
ആദ്യം മോചനത്തിനായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം ഇത് 44 കോടി രൂപയായി കുറച്ചു. കഴിഞ്ഞ ആഴ്ചയാണ് തുക കൈമാറിയതിനെ തുടർന്ന് ധീരു രമാനിയെ മോചിപ്പിച്ചത്.
മോചനത്തുക നൽകാൻ കുടുംബം സമ്മതിച്ചതിനാൽ ഈ വിഷയത്തിൽ ഇന്ത്യൻ എംബസിക്കോ കോടതിക്കോ ഇടപെടേണ്ട സാഹചര്യം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ധീരു രമാനി ഇന്ത്യയിലെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.




