കണ്ണൂർ: കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ നൽകിയ കോളേജ് പ്രിൻസിപ്പലിന് സസ്പെൻഷൻ. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെതിരെയാണ് നടപടി. അതേസമയം അന്വേക്ഷണത്തോടു സഹകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
9 വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് സർവകലാശാല കണ്ടെത്തിയത്. പ്രിൻസിപ്പലിനെതിരെ കേസെടുത്തതിനു പിന്നാലെ വാട്സാപ് ഗ്രൂപ് ഡിലീറ്റ് ചെയ്തു. ചോദ്യച്ചോർച്ച സംബന്ധിച്ച് വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് സമിതി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സൈബർ സെല്ലും അന്വേഷിക്കും.
സർവകലാശാലാ പരീക്ഷാ സ്ക്വാഡ് ഈ മാസം രണ്ടിനു ഗ്രീൻവുഡ്സ് കോളജിൽ എത്തിയപ്പോഴാണ് ചോദ്യച്ചോർച്ച പിടിച്ചത്. പരീക്ഷയ്ക്കു മുൻപു പ്രധാന ചോദ്യങ്ങൾ പ്രിൻസിപ്പൽ വാട്സാപ്പിൽ നൽകിയെന്നും ഇതു മുൻപും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും സ്ക്വാഡ് കണ്ടെത്തി. ഗ്രീൻവുഡ്സ് കോളജിൽ ഇനി പരീക്ഷകൾ നടത്തില്ലെന്നും വിദ്യാർഥികൾക്കു കാസർകോട് ഗവ.കോളജിൽ പരീക്ഷകളെഴുതാമെന്നും സർവകലാശാല അറിയിച്ചു.






