റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളി യുവാവിനെ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും താമസസ്ഥലത്ത് തിരിച്ചെത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ റെഡ് ക്രസന്റ് അധികൃതരെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് റിയാദ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഷിന്റോയുടെ പിതാവ് ചാക്കോയും മാതാവ് മേരിക്കുട്ടിയുമാണ്. ഭാര്യ നീനു വർഗീസും മകൾ മരിയ ഷിന്റോയും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കമ്പനി അധികൃതർ സൗദി കെഎംസിസി പ്രവർത്തകരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. വിവിധ കെഎംസിസി ഭാരവാഹികളും കമ്പനി പ്രതിനിധികളും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിച്ച് വരികയാണ്.






