കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളിയെന്ന് പ്രാഥമിക നിഗമനം. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീടിനുള്ളിൽ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കുറച്ച നാളുകൾക്കു മുൻപ് വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് നയിച്ചതെന്ന് സംശയത്തിലാണ് പോലീസ്.
രണ്ട് മുറികളിലായാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിന്റെ സമീപത്തു കോടാലിയും കണ്ടെത്തിട്ടിട്ടുണ്ട്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി.
വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍. അതേസമയം മകന്റെ മരണവും ഇരട്ട കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേക്ഷിക്കുന്നുണ്ട്.






