ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബിഎസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ഫ്ലാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ ഇന്നു വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
82 ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ.സാഹുവാണ് പാക്കിസ്ഥാന്റെ പിടിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു സാഹു, വിശ്രമിക്കാനായി തണൽ തേടി പോയപ്പോഴാണ് പിടികൂടിയത്. അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.
സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. കൂടാതെ, ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.






