കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി റോജി എം ജോൺ. ഓരോ കാര്യങ്ങളും തീരുമാനിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും എല്ലാ വിഷയങ്ങളിലും കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്‌യു തീരുമാനിക്കേണ്ട കാര്യങ്ങൾ കെഎസ്‌യു തീരുമാനിക്കുമെന്നും കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയ്യുമെന്നും റോജി എം ജോൺ പറഞ്ഞു. സർക്കാർ ഭരണപരമായി ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ തന്നെ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും എന്നാൽ സംസ്ഥാന സർക്കാരിന് പൂർണമായി പിന്മാറാൻ കഴിയാത്ത തരത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.
കീം പരീക്ഷ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. പരീക്ഷാ നടത്തിപ്പിലും അലോട്ട്മെന്റ് നടപടികളിലും അടുത്ത വർഷം മുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും സംവിധാനം കൂടുതൽ വിദ്യാർഥി സൗഹൃദമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പൊതുവേദിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറെ മുഖ്യമന്ത്രി വി.ഡി. സതീശൻ അവഗണിച്ച സംഭവവും വിവാദമായി തുടരുകയാണ്. തേവര എസ്.എച്ച് കോളേജിലെ പരിപാടിക്ക് ശേഷം മടങ്ങുമ്പോൾ മുഖ്യമന്ത്രിയെ കാണാൻ കാത്തുനിന്ന അലോഷ്യസുമായി സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയതെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി-കെഎസ്‌യു തർക്കം തുടരുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ പ്രതികരണങ്ങൾ പുറത്തുവരുന്നത്.



