തിരുവനന്തപുരം: സർക്കാരിൻ്റെ വ്യാജ അവകാശവാദങ്ങൾ തകർന്ന് വീഴുന്ന കാഴ്ചയാണ് എൻഎച്ച് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിൻ്റെ പ്രോഗ്രസ് കാർഡിലെ ഏറ്റവും വലിയ അവകാശവാദം എൻഎച്ച് ആയിരുന്നുവെന്നും സതീശൻ പരിഹസിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻഎച്ച് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതയുടെ നിർമാണ തകർച്ചയിൽ സർക്കാരിന് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെയാണ് മണ്ണ് പരിശോധന നടത്തിയിരിക്കുന്നത് എന്നും കേരളത്തിന്റെ മണ്ണിൻ്റെ ഘടന എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുൻപും റോഡ് നിർമ്മാണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന പരാതി പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ദേശീയപാത തകരുന്നതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ദേശീയ പാത വികസനത്തിൽ ക്രെഡിറ്റ് എടുക്കാനും റീൽ എടുക്കാനും എത്തിയവർ എവിടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അൻപതോളം ഇടങ്ങളിൽ വിള്ളലുണ്ട് അവിടെയെല്ലാം പോയി റീൽസ് എടുക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു.






