കൊച്ചി: മുൻ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗക്കേസിൽ പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തിയ കുറുവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകൾ മഠംവിട്ടു. ഒന്നര മാസം മുൻപാണ് അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സമരത്തില്‍ ഭാഗമായിരുന്ന മറ്റ് രണ്ട് സന്യാസികളും സഭ മഠം വിട്ടിരുന്നു.
നിലവിൽ പള്ളിപ്പുറം ഇൻഫോപാർക്കിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ് അനുപമ. ജലന്തർ രൂപതയുടെ കീഴിലുള്ള കോട്ടയം കുറുവിലങ്ങാടുള്ള സന്യാസമഠത്തിൽ ആയിരുന്നു അനുപമ. അതേസമയം പരാതിക്കാരിയടക്കം ആറ് പേര് മഠത്തിൽ തുടരുന്നുണ്ട്.
പീഡനപരാതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും ബിഷപ്പിനെതിരെ നടപടിയൊന്നും ഇല്ലാതെയായതോടെയാണ് അനുപമ അടക്കമുള്ളവർ പ്രതിഷേധത്തിനിറങ്ങിയത്. കോട്ടയത്തുനിന്നും കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്കായിരുന്നു സമരം. 13 ദിവസമാണ് അനുപമയും അഞ്ച് കന്യാസ്ത്രീകളും സമരം ചെയ്തത്. എന്നാൽ കേസിൽ ബിഷപ്പിനെ വെറുതെ വിടുകയായിരുന്നു.






