തമിഴ്നാട്: ചെന്നൈ അണ്ണാ സര്‍വകലാശാല പീഡനക്കേസില്‍ പ്രതി ജ്ഞാനശേഖര്‍ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ജ്ഞാനശേഖരൻ 11 കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് മഹിളാ കോടതി കണ്ടെത്തി.
ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കുള്ള ശിക്ഷ കോടതി ജൂൺ രണ്ടിന് പ്രഖ്യാപിക്കും. അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഐടി നിയമപ്രകാരമുള്ള മറ്റ് വകുപ്പുകൾ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു.
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ ആണ് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ കന്യാകുമാരി സ്വദേശിനിയെയായിരുന്നു കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കിയത്. ആണ്‍സുഹൃത്തിനൊപ്പമിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിന് പുറമേ ഇരുവരേയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ആണ് സുഹൃത്ത് സ്ഥലത്തുനിന്ന് ഓടിപ്പോയി.
തുടർന്ന് സർവകലാശാല ലാബിന് പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി സര്‍വകലാശാല അധികൃതര്‍ക്കും പോലീസിനും പരാതി നല്കി.
എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ജഡ്ജി രാജലക്ഷ്മി പറഞ്ഞു. എന്നാൽ, പ്രായമായ അമ്മയെയും എട്ട് വയസ്സുള്ള മകളെയും പരിപാലിക്കണമെന്ന് പറഞ്ഞ് പ്രതി കുറഞ്ഞ ശിക്ഷയ്ക്ക് വേണ്ടി വാദിച്ചു.





