ജുഡീഷ്യൽ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഷാർജ. പുതിയ നിയമം പ്രാബല്യത്തിൽ വന്നു. കോടതി വ്യവഹാരങ്ങളിൽ പുറത്തു നിന്നുള്ള ഇടപെടലുകൾ സമ്പൂർണമായി നിരാകരിക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമം. ഒമ്പത് അധ്യായങ്ങളും 89 അനുച്ഛേദങ്ങളുമാണ് പരിഷ്കരിച്ച നിയമത്തിൽ പ്രതിപാദിക്കുന്നത്.
ജുഡീഷ്യൽ അതോറിറ്റി നിയന്ത്രണം സംബന്ധിച്ച വകുപ്പ് ഏഴാണ് എമിറേറ്റിൽ നടപ്പാക്കിത്തുടങ്ങിയത്. നിയമവാഴ്ച ശക്തിപ്പെടുത്തുക, ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മുൻപുള്ള നിയമം പരിഷ്കരിച്ചത്. ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമം അവതരിപ്പിച്ചത്.
എമിറേറ്റിലെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിലെ നാഴികക്കല്ലായാണ് നിയമം കരുതപ്പെടുന്നത്. എല്ലാ പൗരന്മാരും നിയമത്തിനു മുമ്പിൽ തുല്യരാണ് എന്നും വിവേചനരഹിതവും പക്ഷരഹിതവുമായ നിയമ നടപടിക്രമങ്ങൾ എല്ലാവർക്കും ലഭിക്കേണ്ടതുണ്ടെന്നും നിയമം അനുശാസിക്കുന്നു.
അന്വേഷണത്തിന്റെയും വിചാരണയുടെയും ഏതുഘട്ടത്തിലും ഭരണഘടനയോട് മാത്രമേ ജഡ്ജിമാർക്ക് കൂറു കാണിക്കേണ്ടതുള്ളൂ എന്നും നിയമം പറയുന്നു. കേസുകളിൽ ജുഡീഷ്യൽ കൗൺസിൽ, ജുഡീഷ്യൽ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ, കോടതികൾ എന്നിവയുടെ കൃത്യമായ ഏകോപനം പരിഷ്കരിച്ച നിയമം ലക്ഷ്യമിടുന്നുണ്ട്.
Content: Sharjah introduces comprehensive reforms in the judicial sector




