ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ വിലയിരുത്താൻ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ആസാമിന് എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകുകയും ചെയ്തു . ഫോണിലൂടെയാണ് ചർച്ച നടന്നത് .അസമിലും സമീപ സംസ്ഥാനങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായെന്നും സാധാരണ ജനങളുടെ ജീവിതത്തെ അത് എത്രത്തോളം ദുസ്സഹമായി ബാധിച്ചുവെന്നും ശർമ്മ ചർച്ചയിലൂടെ വിശദീകരിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മോദിയുമായുള്ള ചർച്ചയെ കുറിച്ച് ഹിമന്ത ബിശ്വ തന്നയാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ഞങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു,” ശർമ്മ പറഞ്ഞു.”അസം ജനതയ്ക്കുള്ള അദ്ദേഹത്തിന്റെ മാർഗനിർദേശത്തിനും അചഞ്ചലമായ പിന്തുണയ്ക്കും നന്ദിയുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇതുവരെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. 20 ലധികം ജില്ലകളിലായി 5.35 ലക്ഷത്തിലധികം ജനങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.





