ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തകനുമായ സോനം വാങ്ചുക്ക് ജന്തർമന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 18-ാം ദിവസത്തിലേക്ക് കടന്നു. പരീക്ഷാ ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി സ്ഥാനമൊഴിയണമെന്നാണ് വാങ്ചുക്കിന്റെയും സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെയും (CJP) പ്രധാന ആവശ്യം.
പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർമന്തറിലെ സമരവേദിയിലെത്തിയിട്ടുണ്ട്. നിരാഹാരത്തെ തുടർന്ന് വാങ്ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോഗ്രാം കുറഞ്ഞെങ്കിലും സമരം തുടരുമെന്ന നിലപാടിലാണ് അദ്ദേഹം.
കോൺഗ്രസ് എം.പി. പ്രശാന്ത് യദോറാവു പഡോലെയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും ഉൾപ്പെടെ നിരവധി എംപിമാർ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന പാർലമെന്റ് മാർച്ചിൽ തങ്ങളുടെ പ്രവർത്തകരും പങ്കെടുക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ വിഷയം ശക്തമായി ഉയർന്നുവരാനാണ് സാധ്യത.
അതേസമയം, വാങ്ചുക്കിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചു. സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ രാകേഷ് കുമാർ സെയ്‌നി നൽകിയ ഹർജിയിലാണ് നടപടി. ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ വാങ്ചുക്കിനെ ഉടൻ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.











