കൊച്ചി: ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് ഉപഭോക്താക്കൾക്ക് കൈമാറുന്ന പുതിയ തട്ടിപ്പുരീതി തടഞ്ഞ് എക്സൈസിന്റെ നടപടി. ചളിക്കവട്ടത്ത് 1.058 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ (26) എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായി. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരിക്കെതിരായ പരിശോധന ശക്തമായതോടെ മയക്കുമരുന്ന് സംഘം പുതിയ വിതരണരീതിയിലേക്ക് മാറിയതായി എക്സൈസ് അറിയിച്ചു. മുൻകൂട്ടി പണം ഓൺലൈനായി കൈപ്പറ്റിയ ശേഷം കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കും. തുടർന്ന് പാഴ്‌സൽ കിടക്കുന്ന സ്ഥലത്തിന്റെ ചിത്രമോ ദൃശ്യങ്ങളോ വാങ്ങുന്നവർക്ക് അയച്ചുനൽകുകയും അവർ നേരിട്ടെത്തി അത് കൈപ്പറ്റുകയുമാണ് രീതി.
ചളിക്കവട്ടം മേഖലയിൽ ഇത്തരമൊരു കൈമാറ്റം നടക്കുമെന്ന രഹസ്യവിവരത്തെ തുടർന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം ശക്തമാക്കി. പാഴ്‌സൽ ഉപേക്ഷിക്കാനെത്തിയ ഷാരൂഖ് ഖാനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.




